Friday, August 29, 2014

ഒരു അക്സിഡെന്റ്

ഒരു സംഭവം , നമ്മള്‍ എത്ര നിസ്സഹായരാണ് എന്ന് ഓര്‍മ്മിക്കാന്‍ വേണ്ടി മാത്രം പങ്കു വെക്കുന്നു.

ഒരു ശനിയാഴ്ച രാത്രി ആണ് സംഭവം നടന്നത്.

സിഗ്നല്‍ തെറ്റിച്ചു വന്ന ഒരു കാര്‍ എന്റെ നേരെ വന്നത് മാത്രമേ ഞാന്‍ ഓര്‍ക്കുന്നുള്ളൂ.  പിന്നെ ഒരു ഭയങ്കര ശബ്ദവും കണ്ണിനു മുന്നില്‍ ഇടിമിന്നല്‍ മിന്നിയ പോലെ ഒരു വെളിച്ചവും. കൂടെ റബ്ബര്‍ കരിഞ്ഞ മണവും ഇടക്കൊക്കെ ആമ്പുലെന്സിന്റെ പീ പീ ശബ്ദവും കേട്ട പോലെ.

എപ്പോഴോ ആശുപത്രിയില്‍ ആരോ “മാന്‍ചൂ മാന്‍ചൂ” എന്ന് വിളിക്കുന്നത്‌ കേട്ട് ആയാസപ്പെട്ട്‌ കണ്ണ് തുറക്കുന്നതു വരെ ഉള്ള കാര്യങ്ങള്‍ തീരെ അവ്യക്തമാണ്.

ക്ഷീണമല്ലാതെ വലിയ വേദനയൊന്നും തോന്നിയില്ല. ഒരു കണ്ണ് തുറക്കാന്‍ പറ്റുന്നില്ല. അടച്ചു വെച്ചിരിക്കുകയാണെന്ന് തോനുന്നു. കയ്യില്‍ ട്രിപ്പ് ഇട്ടിട്ടുണ്ട്, മൂക്കിനു താഴെ  ഓക്സിജന്‍ ട്യുബ് ആണെന്ന് തോനുന്നു. തലയിലും എന്തോ ഉള്ളത് പോലെ. കയ്യിലും കാലിലും അലങ്കാര വസ്തുക്കള്‍ ഒക്കെ കെട്ടിവെച്ചു ഭംഗി ആക്കിയിട്ടുണ്ട്. വലത്തേ തോളിലും കട്ടിയില്‍ എന്തോ ഉണ്ട് 

കണ്ണ് തുറന്നപ്പോള്‍ ആരോ എന്നോടെന്തൊക്കെയോ ചോദിക്കുന്നുണ്ട്. പരിചയമുള്ള മുഖങ്ങള്‍ ഒന്നും ഇല്ല. കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ എനിക്ക് അധികം നേരം വേണ്ടി വന്നില്ല.

എന്റെ മിഴിച്ചുള്ള നോട്ടം കണ്ടിട്ടാവും അവരെന്നോട് തമാശ ഒക്കെ ചോദിക്കാന്‍ തുടങ്ങി. പെരെന്താന്നും വീട്ടില്‍ ആരൊക്കെ ഉണ്ടെന്നും. ഇന്നത്തെ ഡേറ്റ്, ഇയര്‍ ഒക്കെ. (എന്റെ നട്ട് വല്ലതും പോയോ എന്നറിയാനാന്നു തോനുന്നു ). നാവു കുഴയുന്നു .എന്‍റെ ഉത്തരങ്ങള്‍ വ്യക്തമല്ലായിരുന്നു.

അവര് പറഞ്ഞതനുസരിച്ച് ഞാന്‍ Intensive Therapy Unit ല് ആണ്. തലയ്ക്കു ചെറിയ പരുക്ക്. ചെറിയ സര്‍ജറി വേണ്ടി വന്നു. ഹോസ്പിറ്റലില്‍ എത്തിയിട്ട് ഒരു 8 മണിക്കൂറെങ്കിലും കഴിഞ്ഞു കാണും. ആരോഗ്യ നിലയില്‍ ഇപ്പോള്‍ പറയത്തക്ക കുഴപ്പം ഒന്നും അവര്‍ക്ക് തോനുന്നില്ല. പക്ഷെ എനിക്ക് ഓര്‍മ്മ ഉണ്ടാകുമോ എന്നതായിരുന്നു ആശങ്ക, അതിപ്പോ മാറി. ഞാന്‍ എന്നെ തിരിച്ചറിഞ്ഞു, കഴിഞ്ഞതൊക്കെ എനിക്ക് ഓര്‍മ്മയുണ്ട്. ഹാവൂ! 

കാര്യങ്ങള്‍ വല്യ തെറ്റില്ല എന്ന് മനസ്സിലായപ്പോള്‍ വേറൊരു ടീമിന്  വേണ്ടിയിരുന്നത് ആരെയാണ് അറിയിക്കേണ്ടത് എന്നാണു. ഒരു പിടി പേരുകള്‍ എനിക്ക് പറയാനുണ്ടായിരുന്നു. പക്ഷെ, അവരുടെ ആരുടെ എങ്കിലും ഫോണ്‍ നമ്പര്‍? എനിക്കറിയില്ല. എന്റെ ഫോണ്‍ എവിടെ? എന്റെ പേഴ്സ് മാത്രമേ അവര്‍ക്ക് കിട്ടിയിട്ടുള്ളൂ. അതിലാകെ ഉള്ളത്  ലൈസെന്‍സും ഒരു ക്രെഡിറ്റ്‌ കാര്‍ഡും മാത്രം. ഫോണ്‍ നഷ്ടപ്പെട്ടുകാണും. ഇനി എന്ത് ചെയ്യും?

കൂടുതല്‍ ആലോചിക്കാന്‍ സമയം കിട്ടിയില്ല. ശരീരം വേദനിക്കാന്‍ തുടങ്ങിയപ്പോള്‍ അവരെനിക്കു വീണ്ടും സെടെറ്റിവ് തന്നു. എന്തായാലും നല്ല കിടിലം മരുന്നാ, വായുവില്‍ കിടക്കുന്ന പോലെ, ശരീരത്തിന് ഭാരം തീരെ ഇല്ലാത്തതു പോലെ. പറന്നു പറന്നു അമ്പിളി മാമന്‍റെ അടുത്തെത്തി എന്നൊക്കെ തോന്നി.

കുറെ കഴിഞ്ഞു വീണ്ടും കണ്ണ് തുറന്നു. അവര്‍ക്ക് വീണ്ടും പഴേ ചോദ്യം മാത്രം. ആരെ കോണ്ടാക്റ്റ് ചെയ്യണം പേര്, ഫോണ്‍ നമ്പര്‍.
ഓര്‍മ്മയില്‍ ആകെ എന്റെ അല്ലാത്ത വേറെ രണ്ടു നമ്പര്‍ മാത്രമേ ഉള്ളു. നാട്ടിലെ ലാന്‍ഡ്‌ ലൈന്‍ അച്ഛന്റെ മൊബൈല്‍ നമ്പര്‍. അതിവര്‍ക്ക് കൊടുക്കാന്‍ പറ്റില്ല.

പിന്നെ?
അവസാനം അവരു ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ വിളിക്കാം എന്ന് തീരുമാനിച്ചു. അവിടെ എമെര്‍ജെന്‍സി കോണ്ടാക്റ്റ് നമ്പര്‍ ഉണ്ടാകുമല്ലോ. പക്ഷെ ഞായറാഴ്ച ആരെ വിളിക്കാന്‍!  

അടുത്തത് ?
എനിക്കൊരു മോറല്‍ സപ്പോര്‍ട്ട്, എന്റെ ഭാഷ അറിയുന്ന ആരെ എങ്കിലും എന്റെ അടുത്ത് എത്തിക്കുക. ഏതു അന്യഗ്രഹത്തില്‍ ആണേലും മലയാളികള്‍ ഇല്ലാത്ത സ്ഥലമുണ്ടോ? ഒരു ഫാദറും (പള്ളിലെ)  അവരുടെ ഭാര്യയും എന്നെ കാണാന്‍ വന്നു. പാവങ്ങള്‍ അവരുടെ മാസം തികയാതെ പിറന്ന ഇന്കുബെട്ടരില്‍ കിടക്കുന്ന കുഞ്ഞിനെ കാണാന്‍ വന്നതായിരുന്നു അവര്‍. പറഞ്ഞു വന്നപ്പോള്‍ അവരെ ഞാന്‍ ആശ്വസിപ്പിക്കേണ്ട ഗതികേടാവും എന്ന് തോന്നി.

എന്തായാലും വീണ്ടും സെടെറ്റിവ് കൊണ്ട് തിങ്കളാഴ്ച ഉച്ച ആവാന്‍ അധികം സമയം വേണ്ടി വന്നില്ല.

കണ്ണ് തുറന്നപ്പോള്‍ പരിചയമുള്ള മുഖങ്ങള്‍ കണ്ടു സന്തോഷമായി. കൂടെ രണ്ടു പോലീസുകാരും.

എന്നെ തിരിച്ചു കിട്ടി, ഇത് ഞാന്‍ തന്നെ ആണ് എന്ന് സാക്ഷ്യപ്പെടുത്താന്‍. എന്നെ കാണാതായെന് പോലിസ് കേസ് വരെ ആയെന്നെ.


ശ്ശൊ ! ഞാനാരാ മോള് !

4 comments:

ഫൈസല്‍ ബാബു said...

കൊള്ളാം ട്ടോ ശരിക്കും സംഭവിച്ചതാണോ ?

ബഷീർ said...

ഒന്നും സീരിയസാ‍ാക്കരുതെന്ന് എഴുതികണ്ടു..എന്തായാ‍ലും സീരിയസാവാതെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടല്ലോ..

ajith said...

അപകടവും സീരിയസ് ആക്കാതെ എഴുതാം. അല്ലേ!

asba heart said...

അവതരണം നന്നായിട്ടുണ്ട്..
ഉള്ളതാണോ..?

Post a Comment

 

Blog Template by BloggerCandy.com